
കട്ടപ്പന: കാലാവസ്ഥ വ്യതിയാനവും ഉയർന്ന ചൂടും ഏലക്കാ ഉദ്പാദനത്തിലും കൃഷിയിലും വ്യാപകമായ കുറവുണ്ടായിട്ടും ദിവസമെന്നോണം മാർക്കറ്റിൽ ഏലക്കാ വില താഴുകയാണ്. വൻകിട വ്യാപാരികൾ കൃത്രിമമായി വില ഇടിക്കുന്നതാണെന്ന് കർഷകരും ചെറുകിട വ്യാപാരികളും ആരോപിക്കുന്നു. വിളവ് ഗണ്യമായ കുറഞ്ഞിട്ടും ലേല കേന്ദ്രങ്ങളിൽ ലേലത്തിനെത്തിക്കുന്ന ഏലക്കായക്ക് കുറവു വന്നിട്ടില്ല.
ലേല കേന്ദ്രങ്ങളിൽ റീ പൂളിംഗ് നടത്തി ലഭ്യത ഉയർത്തിക്കാട്ടിയും ഗുണനിലവാരം കുറഞ്ഞ കായ പതിച്ചും വില ഇടിക്കുന്ന തന്ത്രമാണ് വൻകിട വ്യാപാരികളും ഓക്ഷൻ കേന്ദ്രങ്ങളും ചേർന്നുനടത്തുന്നതെന്നാണ് ആരോപണം. വിപണനവും ലേലവും നിയന്ത്രിക്കേണ്ട സ്പൈസസ് ബോർഡ് വിഷയത്തിൽ ഇടപെടാതെ നോക്കുകുത്തിയായി നിൽക്കുകയാണ്. കിലോയ്ക്ക് 3,200 രൂപ വിലയുണ്ടായിരുന്ന ഏലക്ക 10 ദിവസം കൊണ്ട് 800 രൂപയോളം കുറഞ്ഞ് 2,400 രൂപക്കാണ് ഇപ്പോൾകച്ചവടം നടക്കുന്നത്.
തമിഴ്നാട്ടിൽനിന്നു വ്യാപകമായി സ്പൈസസ് ബോർഡിന്റെ ലേല കേന്ദ്രങ്ങളിൽ ഏറ്റവും മോശപ്പെട്ട ഏലക്ക പതിച്ച് ആവറേജ് വില കുറച്ചു കാണിച്ച് കർഷകരുടെ ഉത്്പന്നങ്ങൾക്കു വിലകുറയ്ക്കുകയാണ്. വില ഉയർത്തിയ ശേഷം താഴ്ത്തുന്പോൾ കർഷകർ കിട്ടുന്ന വിലയ്ക്കു ഏലക്കായ വിൽക്കാൻ നിർബന്ധിതരാകും.
സാധാരണ കർഷകരുടെ സ്റ്റോക്ക് വൻകിടക്കാരുടെ പക്കൽ എത്തിക്കഴിയുന്പോൾ വില വീണ്ടും ഉയർത്തി വൻകിടക്കാർ വൻ ലാഭം ഉണ്ടാക്കുന്ന രീതിയാണ് കാലങ്ങളായി നടന്നുവരുന്നത്. ഇതിൽ സ്പൈസസ് ബോർഡിന്റെ ഫലപ്രദമായ ഇടപെടൽ ഉണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.